കണ്ണൂർ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽനിന്നും കൊമ്പൻചെല്ലിവണ്ടിനെ പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിനു പ്രാഥമിക ചികിത്സ നൽകിയിട്ടും ശ്വാസം മുട്ടൽ കുറഞ്ഞില്ല. തുടർന്ന് എൻഡോസ്‌കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലിവണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലായത്. തുടർന്നു വണ്ടിനെ പുറത്തെടുത്തു. ആശുപത്രിയിൽ തുടരുന്ന കുട്ടി സുഖംപ്രാപിച്ചുവരികയാണ്. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.