വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. 32 പേർക്കു പരുക്കേറ്റു. സിഗ്‌നൽ പിഴവാണ് അപകടത്തിന് കാരണമെന്നു കരുതുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്‌ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു അപകടം.

വിശാഖപട്ടണം-റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം-പലാസ പാസഞ്ചർ ട്രെയിനും തമ്മിൽ കൂട്ടിയിടിക്കുക ആയിരുന്നു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേപാതയിൽ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42നു നടന്ന അപകടവും. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസഞ്ചർ ട്രെയിനിനു പിന്നാലെ വന്ന വിശാഖപട്ടണംപലാസ പാസഞ്ചർ റെഡ് സിഗ്‌നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സഹായധനം പ്രഖ്യാപിച്ചു. ജൂൺ 2ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ബെംഗളൂരു ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിന്റെ ബോഗികളിലേക്ക് കൊറമാണ്ഡൽ എക്സ്‌പ്രസ് ഇടിച്ചുകയറി 296 പേരാണു കൊല്ലപ്പെട്ടത്.