കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം പൊലീസ് പിന്തുടർന്നതോടെ യുവാവിനെ വഴിയരികിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പ്രതികളെ പിടികൂടി. ശനിയാഴ്ച രാത്രിമുതൽ പുലർച്ചെവരെ നീണ്ട തിരച്ചിലിനുമൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വെളിയം അരൂർക്കോണം അറയ്ക്കൽ തെക്കതിൽ അഖിലി(23)നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച വൈകീട്ട് ആറോടെ വാനിലെത്തിയ ആറംഗസംഘം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ അമ്പലപ്പുറം പൊയ്കയിൽവീട്ടിൽ അഭിലാഷ്, വെളിയം ബാബുഭവനിൽ ബി.വിഷ്ണു, ഓടനാവട്ടം മുട്ടറ തൃക്കാർത്തികയിൽ വി.വിഷ്ണു, ഓടനാവട്ടം ചരുവിള പുത്തൻവീട്ടിൽ ബി.അനന്ദു, പ്ലാപ്പള്ളി കിഴക്കേവിള ബംഗ്ലാവിൽ എ.അരുൺ, ഓടനാവട്ടം മണികണ്‌ഠേശ്വരം ചൂതുപറമ്പിൽ വീട്ടിൽ രാഹുൽ, അമ്പലപ്പുറം ഇ.ടി.സി. ലക്ഷംവീട്ടിൽ നാദിർഷ, ഇ.ടി.സി. സജീർ മൻസിലിൽ സജീർ, ഇ.ടി.സി. ഷഹന മൻസിലിൽ മുഹമ്മദ് ഷഹൻ എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: അഖിലും നാലു സുഹൃത്തുക്കളും ചേർന്ന് ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുട്ടറ മരുതിമലയുടെ പടിഞ്ഞാറേ ഭാഗത്ത് സജീറിനെയും സുഹൃത്ത് ആദർശിനെയും മർദിക്കുകയും സജീറിന്റെ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. മടങ്ങുംവഴി അഖിലും സുഹൃത്ത് വിഷ്ണുവും സഞ്ചരിച്ച ബൈക്ക് വെളിയത്തിനുസമീപം അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കായി ഇരുവരും വൈകീട്ട് ആറിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി. വിഷ്ണുവിന് ചികിത്സനൽകുമ്പോൾ ആശുപത്രിക്കു പുറത്തുനിന്ന അഖിലിനെ ആറേകാലോടെ വാനിലെത്തിയ സജീറും സംഘവും തട്ടിക്കൊണ്ടുപോയി. വാഹനത്തിൽവെച്ച് അഖിലിനെ മർദിച്ച സംഘം ഏഴോടെ മരുതിമലയുടെ അടിവാരത്തെത്തിച്ചും മർദിച്ചു. ഇതേസമയം സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസിനെ കണ്ട് സംഘം അഖിലിനെ മലയുടെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് കൊട്ടാരക്കരയിൽനിന്ന് പൊലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിന്റെ വാൻ തകരാറിലായി. മലയുടെ മറുഭാഗത്തുകൂടെ ബൈക്കിൽ അഖിലിനെ കടത്തിയ സംഘം രാത്രി ഒൻപതോടെ ചുങ്കത്തറ ഭാഗത്ത് യുവാവിനെ ഉപേക്ഷിച്ചു കടന്നു. വാനിന്റെ നമ്പർ പിന്തുടർന്ന് പൊലീസ് രാത്രി ഒൻപതിന് ആരംഭിച്ച അന്വേഷണം പുലർച്ചെ മൂന്നുവരെ നീണ്ടു. സംഘത്തിലുണ്ടായിരുന്ന ഒൻപതുപേരെയും പിടികൂടി.

കൊട്ടാരക്കര ഇൻസ്‌പെക്ടർ വി എസ്.പ്രശാന്ത്, എസ്‌ഐ.മാരായ ബാലാജി, രാജൻ, എസ്.എസ്‌ഐ. അലക്‌സ്, സി.പി.ഒ. രാജേഷ്, കിരൺ, സഹിൽ, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമുട്ടിയ ഇരു സംഘങ്ങളും ലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.