തിരുവനന്തപുരം: കളമശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനം നടന്ന കൺവൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബോംബ് സ്‌ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കാണാൻ സർവകക്ഷിയോഗത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി കളമശേരിയിലെത്തിയത്. സ്ഫോടനം നടന്ന കൺവൻഷൻ സെന്റർ സന്ദർശിച്ചതിനു പിന്നാലെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി കണ്ടു. ഇവിടെ നാലുപേർ ഐസിയുവിൽ ചികിത്സയിലാണ്.

ആസ്റ്റർ മെഡ്‌സിറ്റിയിലും സൺറൈസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററിലാണ് കളമശേരിയിലേക്കു സംഘം എത്തിയത്.

സ്‌ഫോടനത്തിൽ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചിരുന്നു. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി രാവിലെ വിശദീകരിച്ചിരുന്നു.