കോഴിക്കോട്: എടച്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകൾക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. ഒരാൾക്ക് ഇടിമിന്നലിനെ തുടർന്ന് പൊള്ളലേറ്റു. തളർന്നുവീണ തൊഴിലാളികളെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഏഴ് പേർ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാൾ വടകര ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. തൊഴിലാളികളുടെ കൂട്ട നിലവിളി കേട്ട് സമീപത്തെ സ്‌കൂളിൽ നിന്ന് അദ്ധ്യാപകരടക്കം എത്തിയാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്.