തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശത്തിൽ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോൺഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദ പരാമർശത്തിൽ എം വി ഗോവിന്ദനടക്കം നാല് പേർക്കെതിരെ പരാതി നൽകിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ പെരുമാറ്റം ഒരു തരത്തിലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കേണ്ടി വന്നത് തെറ്റ് മനസിലായതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം പരിപാടി വിശദീകരിക്കാൻ തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം പരിപാടിയിൽ എതെങ്കിലും നേതാക്കൾ പങ്കെടുക്കാതിരിക്കുമായിരിക്കും പക്ഷെ ജനം സഹകരിക്കുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

പ്രതിപക്ഷത്തിന്റെ എതിർപ്പ് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളീയം കാണാൻ ജനം വരുമെന്നും പറഞ്ഞു. കവടിയാർ മുതൽ കിഴക്കേകോട്ട വരെ 42 വേദികളിലായിരിക്കും കേരളീയം പരിപാടികൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തനിമ ലോകത്തെ അറിയിക്കാനുള്ള അവസരമാണ് കേരളീയം. വർഗ്ഗീയതക്ക് കേരളത്തിൽ ഇടമില്ലെന്ന് പറഞ്ഞ അദ്ദേഹം നവംബർ 1 ന് രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും അറിയിച്ചു.

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ എംവി ഗോവിന്ദൻ അടക്കം നാല് പേർക്കെതിരെ കെപിസിസി പൊലീസിൽ പരാതി നൽകിയിരുന്നു. ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ പൊലീസിന് പരാതി നൽകിയത്. മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമാണ് നാല് പേരും പ്രതികരിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.