തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തെ ആദ്യം വർഗീയവത്കരിക്കാൻ ശ്രമിച്ചതു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമാണെന്നു രമേശ് ചെന്നിത്തല.

ഒരിടത്തു വാലിലാണ് വിഷമെങ്കിൽ മറ്റാരിടത്തു വായിലാണ് വിഷം. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രതയോടെ പ്രതികരിക്കേണ്ട നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിനാണു ശ്രമിച്ചത്. വിഷയത്തിൽ ഗോവിന്ദനെ വെള്ളപൂശുകയും കേന്ദ്രമന്ത്രിയെ വിമർശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല.

രണ്ടു പേരും വിഷയത്തെ സമീപിച്ചതു ഗൂഢലക്ഷ്യത്തോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഏറ്റവും പക്വമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിനു പൂർണ പിന്തുണ കോൺഗ്രസ് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.