മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെതിരെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്. മലപ്പുറത്തെ ഒരു സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ സ്‌കൂളിലെ അദ്ധ്യാപകനായ സുബൈറിനെതിരെയാണ് കേസ്. ഐപിസി 341, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മകന്റെ ക്ലാസിൽ പഠിപ്പിക്കാത്ത അദ്ധ്യാപകനാണ് അകാരണമായി മർദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ക്ലാസിലെ പെൺകുട്ടികൾക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയിൽ അദ്ധ്യാപകൻ മൊബൈലിൽ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു.

അദ്ധ്യാപകനിൽനിന്ന് വിശദീകരണം തേടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അദ്ധ്യാപകൻ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. അദ്ധ്യാപകനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അദ്ധ്യാപകൻ ഒളിവിൽ പോയെന്നാണ് സൂചന.