കാസർകോട്: സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. അനുദിനം കുതിക്കുന്ന വില കണ്ട് മൂക്കത്തു വിരൽവെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും. 80 രൂപയുണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്കു ഇന്നലെ 120 രൂപ വിലയെത്തി. സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ ഉള്ളി വില കുതിക്കുകയാണ്. അതേസമയം ഒരാഴ്ച കൊണ്ട് നീരുള്ളി(സവാള) വില ഇരട്ടിയിലേറെയായി ഉയർന്നു. കഴിഞ്ഞ വ്യാഴാഴ്ച 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്കു 68-70 രൂപയാണ് ഇന്നലത്തെ വില. ഓരോ ദിവസവും പത്ത് രൂപയോളമാണ് സവാളയ്ക്ക് വർധിക്കുന്നത്.

ഇങ്ങനെ പോയാൽ ഇത് എവിടെ ചെന്ന് എത്തി നിൽക്കുമെന്ന് ഒരു സൂചനയും വിപണി നൽകുന്നില്ല. പഴയ പോലെ സെഞ്ച്വറി കടക്കുമോ എന്ന ആശങ്കയാണ് ഉപഭോക്താക്കൾക്ക്. ധാന്യങ്ങൾക്കും പരിപ്പിനും വില കൂടി. കഴിഞ്ഞ 2 മാസത്തിനിടെ 30-40% വില കൂടി. കടുത്ത വേനൽകാരണം വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമെന്നാണു പറയുന്നതെങ്കിലും ഒറ്റയടിക്കുള്ള വർധന സാധാരണയല്ലെന്നു വ്യാപാരികൾ പറയുന്നു. കർണാടകയിൽ ദസറ ആഘോഷം നടക്കുന്ന സമയത്തും ജില്ലയിൽ പൊതുവെ വില കൂടാറുണ്ട്.