- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി; നിർണ്ണായകമായത് മരണമൊഴി; ഇരട്ട കൊലപാതകത്തിൽ അറസ്റ്റ് രണ്ടായി
പാലക്കാട്: തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കൊലപാതകത്തിൽ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തിൽ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാർ, കബീർ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കഴുത്തിന് വെട്ടേറ്റ നിലയിൽ അൻസാർ ആശുപത്രിയിലെത്തുകയും വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു. ഒരു ദിവസത്തിനിപ്പുറം കബീറിന്റെ മൃതദേഹം ഭാരതപ്പുഴയിൽ വെട്ടേറ്റ നിലയിലും കണ്ടെത്തി. പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം റോഡിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഉറ്റസുഹൃത്ത് മുസ്തഫയാണെന്ന് അൻസാർ ആശുപത്രി അധികൃതർക്ക് മൊഴി നൽകിയിരുന്നു.
അൻസാറിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് കൂട്ടത്തിലൊരാളായ കബീറിനായുള്ള തെരച്ചിലും പൊലീസ് ഊർജിതപ്പെടുത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ ഇന്നലെ ഭാരതപ്പുഴയിൽനിന്നും കബീറിന്റെ മൃതദേഹം ലഭിക്കുകയും ചെയ്തു.
മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് പിടികൂടുമ്പോൾ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു.



