തിരുവനന്തപുരം: ഓണാട്ടുകരയുടെ കാർഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി. കലാ പാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകർഷണമായ കെട്ടുകാളയും ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷത്തിന്റെ ആകർഷണ കേന്ദ്രമായ തേരുമാണ് (കുതിര) കേരളീയം വേദിയിൽ ഒരുക്കിയിരിക്കുന്നത്.

തടി, ഇരുമ്പുപാളികൾ, കച്ചി, തുണി എന്നിവ ഉപയോഗിച്ചാണ് 25 അടി ഉയരമുള്ള കെട്ടുകാള ടാഗോർ തിയേറ്ററിന് മുൻഭാഗത്തായി നിർമ്മിച്ചിരിക്കുന്നത്. പട്ടും ആഭരണങ്ങളും മുത്തുക്കുടയും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്. കനകക്കുന്ന് കവാടത്തിൽ ഒരുക്കിയ തേരിന് (കുതിര) 35 അടി ഉയരമുണ്ട്. ആർട്ടിസ്റ്റ് എം. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്.