ശാന്തൻപാറ: ശാന്തൻപാറയിൽ ഞായറാഴ്ച രാത്രിയുണ്ടായ കനത്തമഴയിൽ ഷെഡ് തകർന്ന് ആദിവാസി വിഭാഗത്തിൽപെട്ട തോട്ടം താെഴിലാളി മരിച്ചു. അതിശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 15 ഹെക്ടർ ഏലക്കൃഷിയും 10 ഹെക്ടർ കൃഷിഭൂമിയും ഒലിച്ചുപോയി. ശാന്തൻപാറയിലും മൂന്നാർ, വട്ടവട, നെടുങ്കണ്ടം മേഖലകളിലുമാണു മഴ കൂടുതൽ നാശം വിതച്ചത്.

ശക്തമായ മഴയിൽ ഷെഡ് തകർന്ന് ചേരിയാർ എസ് വളവിനു സമീപമുള്ള ഏലത്തോട്ടത്തിലെ തോട്ടം തൊഴിലാളി ചേരിയാർ സ്വദേശി റോയി (59) ആണു മരിച്ചത്. ഉറങ്ങിക്കിടന്ന റോയിയുടെ ദേഹത്തേക്കു ഷെഡിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണു നിഗമനം. സംസ്‌കാരം നടത്തി. ഭാര്യ: വിജി. മക്കൾ: റോബിൻസ്, ബിൻസി. മരുമക്കൾ: സംഗീത, സിബി.

പന്നിയാർ പുഴ കര കവിഞ്ഞാെഴുകി പൂപ്പാറ മുതൽ പൊന്മുടി വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശമുണ്ടായി. പേത്തൊട്ടി, ദളം ഭാഗങ്ങളിൽ ഉരുൾപൊട്ടി. 25 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുമെന്നു കലക്ടർ ഷീബ ജോർജ് അറിയിച്ചു. ശാന്തൻപാറയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. മൂന്നാർ കുമളി സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള ചേരിയാർ മുതൽ ഉടുമ്പൻചോല വരെയുള്ള റോഡിൽ രാത്രികാല ഗതാഗതം നിരോധിച്ചു.