കൊല്ലം: വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ചു പോള്ളിച്ച കേസിൽ തട്ടുകട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് രാജൻ ഭവനിൽ ഡേവിഡിനെ (51) ആണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടികൾ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീർക്കാൻ സഹോദരിക്കൊപ്പം തട്ടുകടയിലെത്തിയതായിരുന്നു വീട്ടമ്മ. എന്നാൽ ഇവരുടെ ദേഹത്തേക്ക് ഡേവിഡ് തിളച്ച എണ്ണ എടുത്ത് ഒഴിക്കുക ആയിരുന്നു.

ദേഹത്തേക്കു തിളച്ച എണ്ണ വീണ വീട്ടമ്മയ്ക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിതയ്ക്കാണു പൊള്ളലേറ്റത്. കൂടെയത്തിയ സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്‌കൂളിൽ പഠിക്കുന്ന ഇരുവരുടെയും മക്കൾ തമ്മിലുള്ള പ്രശ്‌നം അന്വേഷിക്കാനാണ് സജിതയും സഹോദരിയും ഡേവിഡിന്റെ തട്ടുകടയിലെത്തിയത്.

സംസാരം വാക്തർക്കമാകുകയും ഡേവിഡ് തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. സഹോദരി സുജിതയുടെ വിരൽ കമ്പി വടി കൊണ്ട് അടിച്ചു ഒടിച്ചുവെന്നും പരാതിയിലുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.