തിരൂർ: മലപ്പുറം തിരൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്‌സലിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. മുത്തൂരിലെ പൊറോട്ട സ്റ്റാൾ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് കോഴിത്തല കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടിൽ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ഹോട്ടലിന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. കാലങ്ങളായി മുത്തൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊറോട്ട സ്റ്റാൾ.

തിരൂർ പി സി പടി സ്വദേശിയായ അദ്ധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്‌സലായി വാങ്ങിയത്. ഇതിലൊരു കവർ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. എണ്ണയിൽ വറുത്തെടുത്ത രീതിയിൽ കോഴിയുടെ കൊക്കുൾപ്പെടെ ഇതിലുണ്ടായിരുന്നെന്ന് വീട്ടമ്മ പറയുന്നു. നാല് പാക്കറ്റ് ബിരിയാണികൾ ഓർഡർ ചെയ്തതിൽ രണ്ടെണ്ണം ഇവരുടെ മക്കൾ കഴിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ കവർ തുറന്നപ്പോഴാണ് ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയത്. ഇതോടെ അദ്ധ്യാപിക ഭക്ഷണം കഴിക്കാതെ മാറ്റി വെക്കുകയായിരുന്നു.

തുടർന്ന് ഇവർ തിരൂർ ഭക്ഷ്യസുരക്ഷ ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. പാചക സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഹോട്ടലിന്റെ രജിസ്‌ട്രേഷൻ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനപടികൾ ഇവർക്കെതിരെ തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ എൻഫോമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുജിത്ത് പെരേരേ, ഭക്ഷ്യസുരക്ഷ ഓഫീസർ എം.ഐ ഷംസിയ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.