കട്ടപ്പന: ഇടുക്കി കരുണാപുരത്ത് കാട്ടു പന്നിയെ പിടികൂടാൻ തയ്യാറാക്കിയ വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലിൽ ഷാജിയെന്ന് വിളിക്കുന്ന വർഗീസ് ജോസഫിനെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കെണിയിൽ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും എത്തിയപ്പോഴാണ് വർഗീസ് ഷോക്കേറ്റ് മരിച്ചത്. വീടിനോട് ചേർന്നുള്ള സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. ഇവിടെ വന്യമൃഗ ശല്യം തടയുന്നതിനായി വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

നടന്നു പോകുന്നതിനിടെ കാൽ വഴുതി കമ്പിയിലേക്ക് വീണപ്പോൾ ഷോക്കേറ്റതാണെന്നാണ് കരുതുന്നത്. കേരള തമിഴ്‌നാട് അതിർത്തിയിലെ വനത്തോട് ചേർന്നാണ് സ്ഥലം. വനത്തിൽ നിന്നെത്തുന്ന കാട്ടുപന്നിയെ പിടികൂടാൻ നൂറു മീറ്ററോളം നീളത്തിൽ കമ്പി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ചാണ് വർഗീസ് കെണിയൊരുക്കിയിരുന്നത്. പറമ്പിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും വർഗീസിനെ കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ബന്ധുക്കൾ കെഎസ്ഇബിയിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇലക്ട്രിക്ക് ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാൽ മോഷണത്തിന് കേസെടുക്കാൻ കെഎസ്ഇബി പൊലീസിന് പരാതി നൽകും.