- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി 23 ന് കോഴിക്കോട്ട്; രാഷ്ട്രീയ നേട്ടത്തിനായി ഫലസ്തീൻ വിഷയം ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദിയാകും റാലിയെന്നും കെ സുധാകരൻ
കോഴിക്കോട്: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് വൻ റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി. ഈ മാസം 23-ന് വൈകുന്നേരം 4.30-നാണ് റാലി. എല്ലാ മതേതര - ജനാധിപത്യ വിശ്വാസികളേയും റാലിയിൽ അണിനിരത്തുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
റാലിയുടെ വിജയത്തിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി. എം.കെ. രാഘവൻ ചെയർമാനും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ കൺവീനറുമായ സമിതിക്ക് കെപിസിസി. രൂപം നൽകിയിട്ടുണ്ട്.
'നിരപരാധികളായ ഫലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല. ജവഹർലാൽ നെഹ്റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിക്കുന്ന നിലപാട്.
ഇന്ത്യ ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടംമറിച്ച് പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി ഫലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദികൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി', സുധാകരൻ വ്യക്തമാക്കി.




