അടിമാലി: വീട്ടുവഴക്കിനെപ്പറ്റി പരാതിയുമായെത്തിയ യുവതിയെ പാസ്റ്ററുടെ അടുത്തേക്കു കൗൺസിലിങിന് അയച്ച എസ്‌ഐക്ക് സസ്‌പെൻഷൻ. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഏബ്രഹാം ഐസക്കിനെയാണു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്‌പെൻഡ് ചെയ്തത്. ഭർത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയെ കൗൺസിലിങിനായി പാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞയക്കുകയും പാസ്റ്റർ യുവതിയെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ കേസെടുത്തിരുന്നു.

ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. എട്ടു മാസം മുൻപു വെള്ളത്തൂവൽ സ്റ്റേഷനിലാണ് ഭർത്താവിനെതിരെ യുവതി പരാതിയുമായെത്തിയത്. ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്‌നപരിഹാരത്തിന് എസ്‌ഐ ശ്രമിച്ചെങ്കിലും ഇറുവരും തമ്മിൽ വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്‌ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. എന്നാൽ കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദിച്ചെന്നാണു പരാതി.

തുടർന്ന് ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ 18നു യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് പാസ്റ്റർക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ഇതോടെ ആദ്യ പരാതിയിൽ എസ്‌ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഇടുക്കി ഡിവൈഎസ്‌പിക്കു നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.

വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനും നല്ല ഉദ്ദേശ്യത്തോടെയുമാണു പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്‌ഐ പറഞ്ഞു. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം യുവതി പരാതിയുമായെത്തിയതു ദുരൂഹമാണെന്നും എസ്‌ഐ പറഞ്ഞു.