അടിമാലി: ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മലയാളം പറഞ്ഞ വിദ്യാർത്ഥിയെ അദ്ധ്യാപിക മർദിച്ചു. അടിമാലിയിലെ സി.ബി.എസ്.ഇ. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് അദ്ധ്യാപികയുടെ ക്രൂരതയ്ക്ക് ഇരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയുടെ ചോദ്യത്തിന് വിദ്യാർത്ഥി മലയാളത്തിലാണ് മറുപടി നൽകിയതാണ് അദ്ധ്യാപികയെ രോഷാകുലയാക്കിയത്.

കുട്ടിയുടെ മലയാളം കേട്ട് ദേഷ്യം വന്ന അദ്ധ്യാപിക കുട്ടിയുടെ കഴുത്തിൽ പിടിച്ചുതള്ളി. തോളിൽ കൈകൊണ്ട് അടിക്കുകയും ചെയ്തു. പിതാവ് എത്തി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അദ്ധ്യാപിക മർദ്ദിച്ചെന്ന് കുട്ടി പറഞ്ഞെന്ന് ഡോക്ടർ അറിയിച്ചു. സ്‌കൂൾ അധികൃതർ ആശുപത്രിയിലെത്തി രക്ഷിതാവിനോട് മാപ്പ് പറഞ്ഞു. ഇനി ഇങ്ങനെ പെരുമാറില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതോടെ രക്ഷിതാവ്, പൊലീസിൽ പരാതി നൽകേണ്ടെന്ന് തീരുമാനിച്ചു.