തിരുവനന്തപുരം : സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതെന്ന് ആർബിഐ. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് തിരിച്ചടിയാണ് ഈ തീരുമാനം. പത്ര മാധ്യമങ്ങളിൽ പരസ്യത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബാങ്കിങ് റെഗുലേഷൻ ആക്ട് ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ നടത്തുന്ന നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും, സഹകരണ സംഘങ്ങൾക്ക് ബാങ്കിങ് ബിസിനസ്സ് നടത്തുന്നതിന് ആർബിഐ ലൈസൻസില്ലെന്നുമാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങളേയും ഈ നിർദ്ദേശം പ്രതികൂലമായി ബാധിക്കും. നേരത്തെയും ആർബിഐ സമാന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാലും പല സഹകരണസംഘങ്ങളും ബാങ്ക് എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണ്. അതിന് സ്റ്റേ വാങ്ങിയിരുന്നെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.