കൊച്ചി: എറണാകുളം കോതമംഗലം പൊലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. രാവിലെ പത്ത് മണിയോടെയാണ് ഫോൺ സന്ദേശം എത്തിയത്. പൊലീസും ഡോഗ്‌സ്‌കോഡും ഒരു മണിക്കൂറോളം പരിശോധിച്ചില്ലെങ്കിലും ബോംബുകൾ കണ്ടെത്താനായില്ല. സംഭവത്തിൽ ഫോൺകോൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാളെ പിടികൂടി.

കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫ് (43) ആണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച് ബോംബ് ഭീഷണി അയച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

എന്തിനാണ് ഇയാൾ ഇങ്ങനെയൊരു വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പുത്തൻകുരിശ് ഡിവൈ.എസ്‌പിയടക്കം ഹനീഫിനെ ചോദ്യം ചെയ്തുവരികയാണ്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്റ്റേഷനിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതോടെ വ്യാജ ഭീഷണിയാണെന്ന് മനസ്സിലായി.