ചമ്പാട്: ബസ് ഡ്രൈവർ തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും പൊലീസിൽ പരാതി നൽകി. പന്ന്യന്നൂർ മനേക്കരയിലെ പുതിയവീട്ടിൽ കെ.ജിജിത്ത് (45) മരിച്ച സംഭവത്തിലാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ജിജിത്തിന്റെ മരണകാരണം ഒരുസംഘം ആളുകളുടെ മർദനമാണെന്നാണ് പരാതി. ജിജിത്തിന്റെ അമ്മാവന്റെ മകൻ ശിവപുരം അയ്യല്ലൂരിലെ ചൂളയാടൻ വീട്ടിൽ കെ.ജീജിത്താണ് തലശ്ശേരി സബ് ഡിവിഷൻ പൊലീസ് ഓഫീസർക്ക് പരാതി നൽകിയത്. പുന്നോൽ പെട്ടിപ്പാലത്തിനടുത്താണ് കഴിഞ്ഞ ദിവസം ജിജിത്ത തീവണ്ടി തട്ടി മരിച്ചത്.

തലശ്ശേരി റൂട്ടിലോടുന്ന ശ്രീഭഗവതി ബസിലെ ഡ്രൈവറാണ് ജിജിത്ത്. ഇക്കഴിഞ്ഞ ദിവസം ബസ് ഓട്ടത്തിനിടെ പുന്നോൽ പെട്ടിപ്പാലത്ത് വെച്ച് അപകടത്തിൽപ്പെടുകയും കാൽനടയാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച കണ്ടക്ടർ ബിജീഷിനെ നാട്ടുകാർ ഓടിച്ചിട്ടു തല്ലി. മർദനത്തിൽ രക്ഷപ്പെടാൻ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴാണ് ജിജിത്ത് തീവണ്ടിതട്ടി മരിച്ചത്.

മരണത്തിൽ സംശയമുണ്ടെന്നും മർദനമേറ്റതാണ് മരണകാരമെന്ന് സംശയിക്കുന്നതായും കാണിച്ച് 12 പേർ ഒപ്പിട്ട് മനേക്കര നിവാസികളും പൊലീസിൽ പരാതി നൽകി. തീവണ്ടിതട്ടി മരിച്ച സംഭവത്തിൽ അസ്വാഭാവികമരണത്തിന് ന്യൂമാഹി പൊലീസ് കേസെടുത്തു. ആൾക്കൂട്ട ആക്രമണത്തിൽ മർദനമേറ്റ കണ്ടക്ടറുടെ പരാതിയിലുംപൊലീസ് കേസെടുത്തിട്ടുണ്ട്. ബസ് തട്ടി പരിക്കേറ്റ പെട്ടിപ്പാലം കോളനിയിലെ മത്സ്യത്തൊഴിലാളി മുനീർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

സഹപ്രവർത്തകന്റെ മരണത്തിൽ അനുശോചിച്ച് തലശ്ശേരി-വടകര റൂട്ടിൽ ഞായറാഴ്ച സ്വകാര്യ ബസുകൾ ഓടിയില്ല. ജിജിത്തിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മനേക്കര കൈരളി ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകിട്ട് സംസ്‌കരിച്ചു.