കിളിമാനൂർ: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽനിന്ന് 67 കുപ്പി വിദേശമദ്യം പിടികൂടി. ആറ്റിങ്ങൽ അയിലം മൈവള്ളിഏല തെക്കേവിളവീട്ടിൽ എം.നാസറുദീ (50)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ തട്ടത്തുമലയിലായിരുന്നു സംഭവം.

ശബരിമലദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ നിർത്തിയിട്ട കാറിനു പിന്നിലാണ് നാസറുദീൻ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചത്. ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്നു ഇയാൾ.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിലേക്കു വീഴുകയായിരുന്നു. നാട്ടുകാരും കാർയാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ. ബി.ജയന്റെ നേതൃത്വത്തിൽ എസ്‌ഐ. വിജിത്ത് കെ.നായർ, രാജികൃഷ്ണ എന്നിവരടങ്ങിയ സംഘം എത്തി മൂന്ന് സഞ്ചികളിൽ ഒളിപ്പിച്ചിരുന്ന 67 കുപ്പി മദ്യം കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തു.

നാസറുദീൻ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. നിരവധി അബ്കാരി, മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡു ചെയ്തു.