- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫലസ്തീൻ വിഷയത്തിൽ ആരും നിലപാട് പഠിപ്പിക്കേണ്ട; കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്'; ഇത് ഫലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: ഫലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഫലസ്തീൻ വിഷയത്തിലെ കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് ഫലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. കെപിസിസിയുടെ ജവഹർലാൽ നെഹ്‌റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാസർ അറഫാത്തിനെ നാലഞ്ച് പ്രാവശ്യം നേരിൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയിട്ടുണ്ട്. അപ്പോഴും ഇപ്പോഴും എപ്പോഴും ഞങ്ങൾ ഫലസ്തീൻ ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. ഫലസ്തീനിയൻ സമുദായത്തിനകത്തുള്ള രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. അഞ്ചാഴ്ചയായി അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ തട്ടിയിട്ടുണ്ട്. ഇതൊരു കേരള രാഷ്ട്രീയത്തിന്റെ വിഷയമല്ല, ഇതൊരു മനുഷ്യാവകാശ വിഷയമാണെന്നും തരൂർ പറഞ്ഞു.
ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ അദ്ദേഹം, പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്നും വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സ്വാതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് അനുകൂലമായതാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വ്യക്തമാക്കി. കോൺഗ്രസിന് നിലപാടില്ലെന്ന് വിമർശിക്കുന്ന മുഖ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്ന് ചോദിച്ച അദ്ദേഹം, ഉക്രൈനിൽ മരിച്ചു വീഴുന്നവർക്ക് വേണ്ടി മാർക്‌സിസ്റ്റ് പാർട്ടി റാലി നടത്തിയിട്ടില്ല. ഇറാഖ് യുദ്ധത്തിൽ ഇഎംഎസ് നേടിയെടുത്ത രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയൻ ഫലസ്തീൻ വിഷയത്തിൽ ഇടപെടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ഹസൻ പറഞ്ഞു.




