കണ്ണൂർ: ദേശസാൽകൃത ബാങ്ക് കൊള്ളയടിച്ച് രാജ്യം വിട്ട വൻ കോർപറേറ്റ് സിംഹങ്ങൾ സഹകരണ മേഖലയിലും കൊള്ളയടി നടത്താൻ പറ്റുമോയെന്നാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറൽ തത്വങ്ങൾ പൂർണമായും നിരാകരിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം നടത്തി കൊണ്ടിരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയിലെ കോടികളുടെ നിക്ഷേപങ്ങൾ അതാത് പ്രദേശത്ത് വായ്പയായി നൽകുന്നതിന് സാധിച്ചു. ഇത്തരത്തിലുള്ള നിക്ഷേപങ്ങളുടെ കുതിപ്പ് ചില സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും അസൂയ ഉണ്ടാക്കി. കേന്ദ്ര നീക്കങ്ങൾക്കെതിരെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി വ്യത്യസ്ത നിലപാടുകളുള്ളവരും കേരളത്തിലെ മാറി മാറി വന്ന സർക്കാരുകളും ഒരേ മനസോടെ പ്രതിരോധിക്കാനായി. ഇത് സഹകരണ മേഖലയുടെ അതിജീവനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തവർ പൂർണമായും നിയമത്തിന്റെ കരങ്ങളിലാണെന്നും തെറ്റിനെതിരെ കർക്കശ നടപടിയെടുത്ത് നിക്ഷേപകരെയും വായ്പയെടുത്തവരേയും സംരക്ഷിക്കാൻ സഹകരണ മേഖലക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം തെറ്റുകളെ അനാവശ്യമായി പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയെ തകർക്കുന്നതിന് ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. എംപിമാരായ ഡോ.വി ശിവദാസൻ, പി സന്തോഷ്‌കുമാർ, എം എൽ എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ കെ ശൈലജ, കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ, സി വി ശശീന്ദ്രൻ, പി മുകുന്ദൻ, ടി അനിൽ, വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.