ചെന്നൈ: തനിച്ചു താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് അഞ്ച പവൻ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. വിരുഗംപാക്കം ശ്രീ അയ്യപ്പ നഗറിൽ താമസിക്കുന്ന ഐഷ സുൽത്താനയാണ് (73) ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ വരുടെ കെയർടേക്കർ ഷജിൻ (40), ഭർത്താവ് സിദ്ദീഖ് അലി എന്ന പ്രകാശ് (40) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. വൃദ്ധയുടെ വീട്ടിലെത്തിയ ഇരുവരും ഐഷ സുൽത്താനയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കൈകൾ തുണികൊണ്ടു കെട്ടിയിടുകയും ചെയ്ത ശേഷമായിരുന്നു കവർച്ച. ഐഷ സുൽത്താനയുടെ മകളുടെ പരാതിയിൽ കെ10 കോയമ്പേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽനിന്ന് 4,000 രൂപയും കണ്ടെടുത്തു. മൂന്നു ദിവസം മുൻപാണു ഷജിൻ വീട്ടിൽ ജോലിക്കെത്തിയത്. വീട്ടിലെ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ഇരുവരും കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.