തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനം തടഞ്ഞ് കോവളത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം വടക്കുഭാഗത്തുള്ള കട്ടമരം തൊഴിലാളികളെയും ചിപ്പി വാരൽ തൊഴിലാളികളെയും ജീവനോപാധി നഷ്ടപരിഹാരതുക വിതരണത്തിൽ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വിഴിഞ്ഞത്തെ കട്ടമരത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാരതുക വിതരണം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കട്ടമരതൊഴിലാളികൾക്ക് 4.20 ലക്ഷം രൂപയും അനുബന്ധസ്ത്രീ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. എന്നാൽ വിഴിഞ്ഞം വടക്കുഭാഗത്തുള്ള തൊഴിലാളികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ സ്ഥലത്തേക്ക് എത്തുകയും മന്ത്രിയുള്ള വേദിക്ക് മുന്നിൽ പ്രതിഷേധിക്കുകയും മുദ്രവാക്യം വിളിക്കുകയുമായിരുന്നു.

പരിപാടി പൂർത്തിയാക്കാൻ കഴിയാതെ മന്ത്രി വേദി വിട്ട് ഇറങ്ങിയപ്പോൾ പ്രതിഷേധക്കാർ വാഹനം തടയുകയായിരുന്നു. സമരക്കാരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.