കൊച്ചി: മനുഷ്യ വിഭവം ഗുണമുള്ളതാകാൻ കുടുംബ സങ്കല്പത്തെ ചേർത്ത് നിർത്തണമെന്നും പശ്ചാത്യ മൂല്യങ്ങൾക്ക് പിറകെ പാഞ്ഞപ്പോൾ തനത് മൂല്യം നമ്മൾ കൈവിട്ടെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. വയനാട് കൂളിവയൽ ആസ്ഥാനമായി മനുഷ്യവിഭവ വികസന പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ സൈനിന്റെ പതിനഞ്ചാം വാർഷികവും മൂന്നാം കോൺക്ലെവിനോടും ചേർന്ന് നടന്ന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജസറ്റീസ്.

സമൂഹം നന്നാകുന്നത് വ്യക്തികൾ മാറുമ്പോളാണ്. നമ്മൾ കുടുംബത്തിലെ മാതൃക ആയാൽ മാത്രമേ സാമൂഹിക തലത്തിൽ പ്രതിഫലനം ഉണ്ടാകൂ. ഇതെല്ലാം മുന്നിൽ കണ്ട് വ്യക്തികളുടെ വളർച്ചയിലും മനുഷ്യ വിഭവ വികസന മേഖലയിലും സൈൻ തീർക്കുന്ന മാതൃക അഭിനന്ദനാർഹമാണെന്നും അതിന് തുടർച്ചയും വളർച്ചയും ഉണ്ടാകട്ടെയെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആശംസിച്ചു. വിവിധ സെഷനുകളിലായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി തങ്ങൾ എന്നിവർ സംസാരിച്ചു.

സൈൻ കൂട്ടായ്മ ഇതിനകം 15 വർഷങ്ങൾ പൂർത്തിയാക്കി, വിദ്യാർത്ഥികൾ, യുവതീ-യുവാക്കൾ, കുടുംബിനികൾ, സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകർ, സംരംഭകർ തുടങ്ങി സൈൻ പരിശീലനങ്ങളുടെ ഗുണഭോക്താക്കളായവർ നിരവധി പേരാണ്. കേന്ദ്ര കേരള ഗവണ്മെന്റുകളുടെ തൊഴിൽ-നൈപുണി പരിശീലനങ്ങളുടെ അംഗീകൃത ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടതും നൂറുക്കണക്കിന് യുവതീ യുവാക്കൾക്ക് സൗജന്യമായി തൊഴിൽ പരിശീലനവും മികച്ച ജോലിയും ലഭ്യമാക്കാനായതും ഏറെ ചാരിതാർഥ്യജനകമാണെന്ന് കൂട്ടായ്മ അറിയിച്ചു.