- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസില്ല; ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല; വിളിച്ചാൽ നെഞ്ചുവേദന വരില്ല'; കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം, യൂത്ത്ത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ നാല് പേർ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളിൽ നിന്നാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മത്സരിച്ചത്.
കേസിൽ കസ്റ്റഡിയിലുള്ള അബി വിക്രം, ബിനിൽ ബിനു, ഫെന്നി, അടൂർ സ്വദേശി വികാസ് കൃഷ്ണ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ലാപ്‌ടോപ്പും മൊബൈലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്നാണ് സംശയം. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ലാപ്‌ടോപ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.




