തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന ബംഗലൂരു സ്വദേശിയുടെ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത് വിവാദത്തിൽ. ബംഗലൂരു സ്വദേശി നൽകിയ പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിർദ്ദേശം നൽകിയത്.

വ്യാപകമായ രീതിയിൽ ചർച്ചുകൾ നിർമ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തിൽ മാറ്റം വരുത്തുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി സർക്കാർ നടപടി സ്വീകരിക്കണമെന്നായിരുന്നു ബംഗലൂരു സ്വദേശി ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറി ഇത് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.

തുടർന്ന് തദ്ദേശ വകുപ്പ് ഡയറക്ടർക്ക് പരാതി കൈമാറി. ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ എല്ലാ ജില്ലകളിലേക്കും അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും, അന്വേഷിച്ച് റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശം. ഈ നിർദേശമാണ് വിവാദമായത്. ഈ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടർ സൂചിപ്പിക്കുന്നു. നിർദ്ദേശം വിവാദമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പനഃപരിശോധന ഉണ്ടായേക്കുമെന്നാണ് സൂചന.

ബംഗളൂരു സ്വദേശി സർക്കാരിന് നൽകിയ പരാതിയാണ് തദ്ദേശ ജോയിന്റ് ഡയറക്ടർ പരിശോധനയ്ക്കായി കൈമാറിയത്. ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം പ്രതികരിച്ചു. സംഭവം പരിശോധികുമെന്നും ഡയറക്ടർ അറിയിച്ചു.