പത്തനംതിട്ട: കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനൽകി. പത്തനംതിട്ട ടൗൺ ഹാളിൽ ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ നടന്ന പൊതുദർശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എ. ഷിബു ആദരാഞ്ജലി അർപ്പിച്ചു. ആരോഗ്യമന്ത്രി വീണാജോർജിനു വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതാകുമാരി അന്തിമോപചാരം അർപ്പിച്ചു.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഫാത്തിമ ബീവി അന്തരിച്ചത്. കൊല്ലത്ത് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്‌നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1950 നവംബർ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968-ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ൽ ചീഫ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആയും 1974-ൽ ജില്ലാ സെഷൻസ് ജഡ്ജിയായും നിയമിതയായി. 1980 ജനുവരിയിൽ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബർ 6-ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രിൽ 29-നാണ് വിരമിച്ചത്.

പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി നൽകിയത്. ആന്റോ ആന്റണി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, എഡിഎം ബി രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, ആർ ഉണ്ണികൃഷ്ണൻ, ജോസഫ് എം പുതുശേരി, മാലേത്ത് സരളാദേവി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, ജസ്റ്റിസ് സിറിയക് തോമസ്, കുടുംബശ്രീ അംഗങ്ങൾ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രമുഖർ, വിവിധ വകുപ്പുദ്യോഗസ്ഥർ, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.