കണ്ണൂർ: കർഷക ആത്മഹത്യകൾ നിത്യസംഭവമാകുന്ന ഭയാനകമായ സാഹചര്യമാണ് കേരളത്തിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്. കണ്ണൂർ ജില്ലയിൽ മാത്രം നിരവധി കർഷകരാണ് സാമ്പത്തിക പ്രതിസന്ധിയിൽ ജീവനൊടുക്കേണ്ടി വന്നത്. പൊതുപ്രവർത്തകനും നല്ലൊരു ക്ഷീര കർഷകനുമായിരുന്ന കൊളക്കാട്ടെ ആൽബർട്ടിന്റെ ആത്മഹത്യക്ക് പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്.

കാർഷികമേഖലയിലെ പ്രതിസന്ധി മറികടക്കാൻ കർഷകർക്ക് താങ്ങാകേണ്ട ഭരണകൂടം കണ്ണിൽ ചോരയില്ലാത്ത നടപടികളുമായി അവർക്കു മേൽ കൊലക്കയർ മുറുക്കുകയാണ്. നവകേരളമെന്നു പറഞ്ഞ് ആഘോഷിച്ചതു കൊണ്ടായില്ല, കർഷകരുടെ കണ്ണീരു കാണാനുള്ള മനസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുണ്ടാകണം.

സർക്കാരിന്റെ സ്വന്തം ബാങ്കായ കേരള ബാങ്കിൽ നിന്നാണ് ക്ഷീരകർഷകനായ ആൽബർട്ടിന് നോട്ടീസ് ലഭിച്ചത്. ഒന്നിലധികം പേരെടുത്ത വായ്പയുടെ തിരിച്ചടവിലെ സങ്കീർണതകൾ അറിയാമായിരുന്നിട്ടും ഈ ക്ഷീരകർഷകനോട് ഒരു ദാക്ഷിണ്യവും കേരള ബാങ്കധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല.

രണ്ടു പതിറ്റാണ്ടോളം ഒരു ക്ഷീര സംഘത്തെ മാതൃകാപരമായി നയിച്ചയാളാണ് മരിച്ച ആൽബർട്ട്. കാർഷികമേഖലയിൽ അനുഭവസമ്പത്തുള്ള ആൽബർട്ടിനെ പോലുള്ളവർക്കു പോലും പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെങ്കിൽ സാധാരണക്കാരായ കർഷകരുടെ അവസ്ഥ ഊഹിക്കാമല്ലോ. കാർഷികമേഖലയെ പുഷ്ടിപ്പെടുത്തും, സ്വയംപര്യാപ്തമാക്കുമെന്നൊക്കെ നവകേരള സദസിൽ വീമ്പിളക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിസന്ധിയുടെ നടുക്കയത്തിൽ ഒരു മുഴം കയറിൽ ജീവനൊടുക്കുന്ന കർഷക കുടുംബങ്ങളുടെ കണ്ണീരു കാണണം. ആരെ വിശ്വാസിച്ചാണ് പുതുതലമുറ കാർഷികമേഖലയിലേക്ക് ഇറങ്ങി വരേണ്ടത്. സമൂഹത്തിലെ ധനാഢ്യർക്കൊപ്പം പ്രഭാതഭക്ഷണമുണ്ട് നവകേരളത്തെ കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി കർഷക ആത്മഹത്യകളെ കണ്ടില്ലെന്നു നടിക്കുന്നു.

മരിച്ച ആൽബർട്ടിന്റെ വീട്ടിൽ ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് സന്ദർശിച്ച് ബന്ധുക്കളെ അനുശോചനമറിയിച്ചു. ആൽബർട്ടിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആൽബർട്ടിനെ പേരിലുള്ളവരുടെ ബാധ്യതകൾ എഴുതിത്ത്തള്ളണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. നേതാക്കളായ എൻ സുബ്രമണ്യൻ , കെ ജയന്ത് , അഡ്വ . പി എം നിയാസ് , ചന്ദ്രൻ തില്ലങ്കേരി , ബൈജു വർഗ്ഗീസ് ,ജൂബിലി ചാക്കോ ,ചാക്കോ തൈക്കുന്നേൽ തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനോടൊപ്പം സന്ദർശിച്ചു .