- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളാ ബസിൽ പായുന്ന മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകാൻ നട്ടുച്ചയ്ക്ക് കുട്ടികളെ റോഡിലിറക്കി; എടപ്പാൾ തുയ്യം ഗവൺമെന്റ് എൽപി സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് നോട്ടീസ്
മലപ്പുറം: മലപ്പുറം എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഉച്ചസമയത്ത് ഒരു മണിക്കൂറോളം നേരം റോഡിരികിൽ നിർത്തിയ സംഭവത്തിൽ പ്രധാന അദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവൺമെന്റ് എൽപി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മലപ്പുറം ഡിഡിഇ ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സ്‌കൂളിലെ വിദ്യാർത്ഥികളെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡരികിൽ നിർത്തിയത്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ലെന്നും വിദ്യാർത്ഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപനവുമാണെന്നും നോട്ടീസിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് മലപ്പുറം ഡിഡിഇ പുറത്തിറക്കിയ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കുന്നത്. സ്‌കൂൾ കുട്ടികളെ നവകേരളാ സദസിൽ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡി ഡി ഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുട്ടികളെ ചൂഷണം ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമർശിച്ച കോടതി ഡിഡിഇയുടെ ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ തുയ്യം ഗവൺമെന്റ് എൽ പി സ്‌കൂളിലെ കുട്ടികളെ റോഡിലിറക്കി നിർത്തിയത്. നവകേരളാ ബസിൽ റോഡിലൂടെ പായുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി ഉച്ചയ്ക്ക് ഒന്നരമുതൽ ഒരു മണിക്കൂറോളം സമയമാണ് കുരുന്നുകൾ വഴിയരികിൽ കാത്തുനിന്നത്. പൊന്നാനിയിലെ നവകേരളാ സദസ് കഴിഞ്ഞ് എടപ്പാളിലേക്ക് പോകുന്ന മന്ത്രി സംഘത്തെ അഭിവാദ്യം ചെയ്യാൻ അദ്ധ്യാപകർ നിർദ്ദേശം നൽകുന്നുമുണ്ട്.




