പാലാ: സ്ഥാപന ഉടമയുടെ പേരിൽ വ്യാജ വാാട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ രണ്ടു ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി. നിഹാൽകുമാർ (20), സഹിൽകുമാർ (19) എന്നിവരാണു അറസ്റ്റിലായത്. സംഭവത്തിൽ യുപി സ്വദേശികളായ അഞ്ചു പേരെ നേരത്തേ പിടികൂടിയിരുന്നു.

പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്‌സാപ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ംഡിയുടെ ചിത്രമുള്ള വ്യാജ വാട്‌സാപ് അക്കൗണ്ടിലൂടെ മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം അയയ്ക്കണമെന്നുമായിരുന്നു സന്ദേശം.

താൻ യോഗത്തിൽ ആയതിനാൽ തിരിച്ചുവിളിക്കരുതെന്നും നിർദേശിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്.