ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു വയസു മുതൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബന്ധുവിന് 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. പിഴ അടക്കാത്ത പക്ഷം മൂന്നുവർഷം തടവുകൂടി അനുഭവിക്കണം. ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി.

2022 മാർച്ചിൽ കുത്തിയതോട് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാർഡിൽ കാളങ്ങാട്ട് വീട്ടിൽ ഷിബു (54) നെയാണ് ചേർത്തല കോടതി ശിക്ഷിച്ചത്. ബന്ധുവായ പ്രതി.വിശേഷാവസരങ്ങളിലും മറ്റും വീട്ടിൽ വരുന്ന സമയങ്ങളിലാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിക്ക് അഞ്ചു വയസുള്ളപ്പോൾ വീട്ടിൽ വച്ചും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയിൽ എടുത്തുകൊണ്ട് പോയും ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. എന്നാൽ പേടിച്ചു പോയ കുട്ടി സംഭവം ആരോടും പറഞ്ഞില്ല.

പത്താം ക്ലാസിലെ കൗൺസലിങ് സമയം കൗൺസിലറോട് കാര്യം പറയുകയും അവർ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32 രേഖകളും ഹാജരാക്കി.

കുത്തിയതോട് ഇൻസ്പെക്ടർ ആയിരുന്ന.ജെ പ്രദീപ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐമാരായ ജി അജിത്കുമാർ, ഡി സജീവ് കുമാർ, ആനന്ദവല്ലി, സി പി ഒ മാരായ പി ആർ ശ്രീജിത്ത്, ഗോപകുമാർ, കിങ് റിച്ചാർഡ്, തിബിൻ എന്നിവവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.