കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ച കേസിൽ അതിജീവിതയ്ക്കൊപ്പംനിന്ന സീനിയർ നഴ്സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണലാണ് സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയുടെ സ്ഥലംമാറ്റം തടഞ്ഞത്. സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുതെന്നും അനിതയുടെ ഭാഗം കേൾക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേ സമയം ഉത്തരവുമായി വന്നിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതോടെ അനിത പ്രിൻസിപ്പാളിന്റെ ഓഫിസിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ മാർച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പാതിമയക്കത്തിൽ കിടക്കവെ യുവതിയെ ആശുപത്രി അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്.

ആശുപത്രിജീവനക്കാർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ നഴ്‌സിങ് ഓഫീസർ അനിതയോട് പറയുകയും അവർ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അനിത മൊഴിനൽകുകയും ചെയ്തു.

തുടർന്ന് ഇക്കാര്യത്തിൽ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല.