- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സംസ്ഥാനത്ത് 24 ക്രഷുകൾ; തിരുവനന്തപുരത്ത് എട്ടെണ്ണം
ആലപ്പുഴ: സർക്കാർ ജീവനക്കാർ ഓഫീസിൽ പോകുമ്പോൾ അവരുടെ കൊച്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ക്രഷുകൾ വരുന്നു. ജോലിസ്ഥലത്തോടു ചേർന്നുതന്നെ കുഞ്ഞുങ്ങളെ പരിപാലിക്കാനാണ് സൗകര്യമൊരുങ്ങിയിരിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് 24 ക്രഷുകൾ തയ്യാറായി. 25 എണ്ണമാണു ലക്ഷ്യം. തിരുവനന്തപുരത്താണു കൂടുതൽ കേന്ദ്രങ്ങൾ- എട്ടെണ്ണം.
ആറുമാസം മുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്കായാണ് ക്രഷുകൾ സ്ഥാപിക്കുന്നത്. ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി ക്രഷുകൾ സർക്കാർ ഏറ്റെടുത്തു നടത്തിയിരുന്നു. പിന്നീടിതു നിർത്തി. ഇവയാണു സർക്കാർസ്ഥാപനങ്ങളുള്ള സ്ഥലങ്ങളിലേക്കു മാറ്റുന്നത്. ഇതിനായി സർക്കാർ കെട്ടിടസമുച്ചയങ്ങൾ, സർക്കാർ, എയ്ഡഡ് കോളേജുകൾ, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽവരുന്ന പ്രധാന സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലത്തേക്കാണു കേന്ദ്രം മാറ്റിസ്ഥാപിച്ചത്.
സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കി തുടങ്ങും. അതിനാൽ ചില ജില്ലകളിൽ തുടങ്ങിയിട്ടില്ല. ഓരോ ജില്ലയിലും വ്യത്യസ്തയിടങ്ങളിലാകും കേന്ദ്രം. കുട്ടികളെ നോക്കാൻ ആയമാരുണ്ടാകും. ഒരുകേന്ദ്രത്തിനു രണ്ടുലക്ഷം വീതം 50 ലക്ഷം രൂപയാണു സർക്കാർ വകയിരുത്തിയിട്ടുള്ളത്.
റഫ്രിജറേറ്റർ, അലക്കുയന്ത്രം, പാചകവാതക കണക്ഷനും സ്റ്റൗവും, ശിശുസൗഹൃദ ഉപകരണങ്ങൾ, പാത്രങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യം, മെത്ത, കളിപ്പാട്ടം, പായ, ബക്കറ്റ്, വിരിപ്പുകൾ, ശുചീകരണ ഉപകരണങ്ങൾ തുടങ്ങിയവ ക്രഷുകളിലുണ്ടാകും. അവശേഷിക്കുന്ന ഒരുകേന്ദ്രം കൂടി തിരുവനന്തപുരത്തു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.



