- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തിനിടെ കാണാതായതിൽ 62 കുട്ടികൾ ഇപ്പോഴും കാണാമറയത്ത്; ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിൽ
തിരുവനതപുരം: കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തിയെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് നിന്നും കാണാതായ കുട്ടികളിൽ ഇപ്പോഴും കാണാമറയത്തുള്ളത് 62 കുട്ടികളെന്ന് കണക്കുകൾ. 2018 മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് വർഷത്തെ കണക്കാണിത്. 43 ആൺകുട്ടികളെയും 19 പെൺകുട്ടികളെയുമാണ് ഇനി കണ്ടെത്താനുള്ളത്. ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ളത് എറണാകുളം ജില്ലയിലാണ്, 11 പേരെ. തൊട്ടു പിന്നാലെ 10 പേരുള്ള മലപ്പുറമാണ്.
ഇതര സംസ്ഥാന കുട്ടികളിൽ ചിലർ തിരികെ നാട്ടിലേക്ക് പോയോ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ, അവരെ കണ്ടെത്താൻ പ്രയാസമാണ്. ഇത്തരത്തിലുള്ള ആറ് പേരെ, കണ്ടെത്താൻ കഴിയാത്തതായി പരിഗണിച്ച് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകണമെന്ന് പൊലീസ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
എന്നാൽ മനുഷ്യക്കടത്ത് സംഘങ്ങളോ, ഭിക്ഷാടന മാഫിയയോ തട്ടിക്കൊണ്ടു പോയതായ സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ മഞ്ഞളാംകുഴി അലി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
2020ൽ കാണാതായതിൽ ഒരു കുട്ടിയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. 2020ന് ശേഷം കാണാതായതിൽ 42 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. കാണാതായവരെ കണ്ടെത്താൻ ഡിസ്ട്രിക്ട് മിസ്സിങ് പേഴ്‌സൺ ട്രെയ്സിങ് യൂണിറ്റ് എല്ലാ ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ സ്ത്രീകളെയും കുട്ടികളെയും കടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം നൽകിയിട്ടുണ്ട്. എന്നാൽ 2021ലെ കണക്കു പ്രകാരം മനുഷ്യ കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കുട്ടികളുടെ എണ്ണത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്.




