തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികൾ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ദ്ധർ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികൾ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഈ സാഹചര്യം മൂലം ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെലിൽ (ജിഎഎഫ്-2023) വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ലോകത്ത് വർധിച്ചുവരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന ഭീഷണി മറികടക്കാൻ ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

യുഎസും യൂറോപ്യൻ രാജ്യങ്ങളും ആന്റി മൈക്രോബിയലിൽ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെങ്കിലും ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുള്ള അപകടസാധ്യത വലുതാണെന്ന് ജർമ്മനിയിലെ ഡ്യൂസ്ബർഗ്-എസ്സെൻ സർവകലാശാലയിലെ പ്രൊഫ. തോമസ് റാംപ് പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളിൽ ഒന്നായി ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധം പുതിയ പ്രതിഭാസമല്ലെന്നും പെൻസിലിൻ പ്രതിരോധം 1940-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രൊഫ്. റാംപ് ചൂണ്ടിക്കാട്ടി. ഇത് മറികടക്കാൻ പുതിയ ആന്റിബയോട്ടിക്കുകൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. എന്നാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പുതിയ ആന്റിബയോട്ടിക്കുകളൊന്നും വികസിപ്പിച്ചിട്ടില്ലെന്നത് പ്രശ്‌നം കൂടുതൽ വഷളാക്കി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും അവയുടെ പ്രതിരോധത്തിലേക്ക് നയിക്കുന്നുണ്ട്.

ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളിൽ 80 ശതമാനവും ഫാമുകളിലും മത്സ്യബന്ധനത്തിലുമാണ് ഉപയോഗിക്കുന്നത്. ഇത് ഭക്ഷ്യവസ്തുക്കളിലേക്ക് പ്രവേശിക്കുന്നതിനാൽ ആരോഗ്യരംഗത്ത് മാത്രം പരിമിതപ്പെടുന്ന പ്രശ്‌നമായി ഒതുങ്ങുന്നില്ല. ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ കൂടുതലായി നിർദ്ദേശിക്കുന്നതും രോഗികൾ ചികിത്സ ശരിയായി പൂർത്തിയാക്കാത്തതും കന്നുകാലികളിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ആശുപത്രികളിലെ അണുബാധയും ശുചിത്വമില്ലായ്മയുമെല്ലാം ആന്റിബയോട്ടിക്കുകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ കാരണങ്ങളാണ്.

ആയുർവേദം പോലെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ ഈ പ്രശ്‌നത്തെ സമീപിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകാനാകും. ഇത് അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തെയും രോഗങ്ങളെയും തടയാനാകും. ആയുർവേദം എല്ലായ്‌പോഴും സമീകൃതാഹാരം നിർദേശിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ആധുനികശാസ്ത്രം ഇപ്പോൾ മൈക്രോബയോമുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതു ശ്രദ്ധേയമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രൊഫ. തോമസ് റാംപ് കൂട്ടിച്ചേർത്തു.

കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധം വ്യത്യസ്തമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി കർണാടകയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുബർണ റോയ് പറഞ്ഞു. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ വർധനവിന് ആന്റി മൈക്രോബിയൽ പ്രതിരോധം കാരണമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സ്ഥാപിച്ച സൗകര്യങ്ങളുടെ ശൃംഖല 10 രോഗകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാംക്രമിക രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നാണ് ദേശീയ ആരോഗ്യ നയം നിർദേശിക്കുന്നത്. ഇവിടെയാണ് ആയുർവേദത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകുകയെന്നും സുബർണ റോയ് കൂട്ടിച്ചേർത്തു.