- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂക്കിലെ ദശനീക്കാൻ ആശുപത്രിയിലെത്തിയത് സ്വയം വണ്ടിയോടിച്ച്; സ്റ്റെബിൻ തിരികെ മടങ്ങിയത് ജീവനറ്റ ശരീരമായി: നാലു ദിവസം മുമ്പ് മരിച്ച യുവാവിന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: മൃതദേഹം പുറത്തെടുത്ത് പരിശോധന
കൽപ്പറ്റ: മൂക്കിലെ ദശനീക്കാൻ ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ നാലുദിവസം മുമ്പ് മരിച്ച പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. യുവാവിന്റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനി പിന്നാലെയാണ് മൃതദേഹം പുറത്തെടുത്തത്.
മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു. ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ് വരെ സ്റ്റെബിൻ ആരോഗ്യവാനായിരുന്നു. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ സ്വന്തം വണ്ടിയോടിച്ചാണ് സ്റ്റെബിൻ ആശുപത്രിയിലേക്ക് വന്നത്. എന്നാൽ സ്റ്റെബിൻ തിരികെ പോയത് ചേതനയറ്റ ശരീരവുമായാണ്.
അനസ്‌തേഷ്യ നൽകിയതിലെ പിഴവെന്നാണ് കുടംബത്തിന്റെ ആരോപണം. എന്നാൽ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ ശശിമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നിന്നും മൃതേദഹം പുറത്തെടുത്തു. വൈത്തിരി തഹസിൽദാർ ആർ.എസ്. സജിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.



