കൊണ്ടോട്ടി: പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതിവേലിയിൽത്തട്ടി ഷോക്കേറ്റ് 17കാരൻ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അപകടംനടന്ന സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കിഴിശ്ശേരി കുഴിഞ്ഞൊളം കളരിക്കൽ മൊയ്തീൻ (63), കിഴിശ്ശേരി നമ്പ്യാർകുന്ന് അയ്യപ്പൻ (59), കുഴിഞ്ഞൊളം വട്ടക്കണ്ടം മുഹമ്മദ് (64) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

കുഴിഞ്ഞൊളം വെള്ളാലിൽ അബ്ദുറസാഖിന്റെയും നസീമയുടെയും മകൻ സിനാൻ (17) ആണ് ഷോക്കേറ്റ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് ഞായറാഴ്ച രാത്രിയാണ് സിനാൻ മരിച്ചത്. പ്രദേശത്തെ മാമ്പിലാക്കൽ മുഹമ്മദിന്റെ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ് അറസ്റ്റിലായവർ.

പന്നിശല്യത്തെത്തുടർന്ന് ഇവർ നിയമവിരുദ്ധമായി വൈദ്യുതിവേലി സ്ഥാപിക്കുകയായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു.വൈദ്യുതാഘാതമേറ്റ സിനാനെ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.