അടിമാലി: വിൽപ്പനയ്‌ക്കെത്തിച്ച ആനക്കൊമ്പുകളുമായി അടിമാലിയിൽ ഒരാൾ അറസ്റ്റിലായി. രണ്ട് ആനക്കൊമ്പുകളും പിടിച്ചെടുത്തു. വീട്ടിൽ ആനക്കൊമ്പുകൾ സൂക്ഷിച്ച അടിമാലി കുറത്തിക്കുടി സെറ്റിൽമെന്റിലെ പുരുഷോത്തമനെ (64)യാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജെയിംസിന്റെ നേതൃത്വത്തിലുള്ള വനപാലകർ അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു.

ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ എന്ന വ്യാജേനയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥർ കുടിയിൽ എത്തിയത്. നാല് മാസമായി പുരുഷോത്തമൻ രണ്ട് കൊമ്പുകളും വീടിനുപിന്നിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് കൊമ്പിനുമായി രണ്ട് ലക്ഷം രൂപ വിലപറഞ്ഞ് ഉറപ്പിച്ച് പണം വാങ്ങി. ഇതോടെ പുരുഷോത്തമൻ കൊമ്പുകൾ കുഴിച്ചെടുക്കുകയായിരുന്നു.

പ്രതിക്ക് ഒപ്പമുണ്ടായിരുന്ന എളംപ്ലാശേരി കുടിയിലെ ബിജു ആണ് ഓടി രക്ഷപ്പെട്ടത്. കൊമ്പുകൾ എളംപ്ലാശ്ശേരി കുടിയിലെ ഉണ്ണി, ബാലൻ എന്നിവർ വിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പുരുഷോത്തമൻ മൊഴി നൽകി.