പാലക്കാട്: ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഒാഫിസിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലടിച്ചു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുക ആയിരുന്നു. കൈക്ക് മറിവേറ്റ ഇരുവരും ചികിത്സ തേടി. അടിപിടി നടന്നതിനു പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഇരുവരേയും സസ്‌പെൻഡ് ചെയ്തു. അടിപിടിക്കിടെ അലമാരയുടെ ചില്ല് പൊട്ടി ഇരുവരുടേയും കൈക്കാണ് മുറിവേറ്റത്.

സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഡി.ധനേഷും, സിവിൽ പൊലീസ് ഒാഫിസർ ബി.ദിനേശുമാണ് തമ്മിലടിച്ചത്. ഇരുവരും തമ്മിൽ നേരത്തെ മുതൽ തന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ ജില്ലാ പൊലീസ് ഒാഫിസിനോടു ചേർന്ന ജില്ലാ സ്‌പെഷൽ ബ്രാഞ്ച് റെക്കോർഡ് മുറിയിൽ വെച്ച് ഇരുവരും തമ്മിൽവാക്കേറ്റവും പിന്നീട് അത് അടിപിടിയിൽ കലാശിക്കുകയും ആയിരുന്നു. വ്യക്തിപരമായ പ്രശ്‌നത്തിൽ ആരംഭിച്ച വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിലടിക്കിടെ ചില്ലലമാര പൊട്ടിയാണ് ഇരുവർക്കും മുറിവേറ്റതെന്നാണു റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ആണ് ഇരുവരേയും സസ്‌പെൻഡ് ചെയ്തത്. ഞായറാഴ്ചയായിരുന്നതിനാൽ ഒാഫിസിൽ നാലു പേർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മുറിയിൽ നിന്നു പുറത്തെത്തിയ ധനേഷ്, തന്നെ ദിനേശ് മർദിച്ചെന്നു പറഞ്ഞപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ അകത്തുണ്ടായ സംഘട്ടനം അറിഞ്ഞത്. ദിനേശിന്റെ വലതു കൈയ്ക്ക് മുറിവും ഒടിവും, ധനേഷിന്റെ വലതു കൈയ്ക്ക് മുറിവും ഉണ്ടായിട്ടുണ്ട്. സ്ഥലത്തെത്തിയ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം.പ്രവീൺകുമാർ പ്രാഥമികാന്വേഷണം നടത്തി.