തളിപ്പറമ്പ്: ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടിയ കാട്ടുപന്നി ഓട്ടോ കുത്തി മറിച്ചതിനെ തുടർന്നു കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു പരുക്കേറ്റു. പട്ടുവത്തു കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഓട്ടോറിക്ഷാ യാത്രികരായ ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണു പരുക്കേറ്റത്. മത്സ്യത്തൊഴിലാളിയായ പട്ടുവം പോത്തട മുതുകുട മടത്തിൽ നവാസ്(36), ഭാര്യ ബുഷ്‌റ(34), മക്കളായ ആഷിഖ്(8), അൽ അമീൻ(5), സഹോദരിയുടെ മകൾ ഷഫ്‌ന(11) എന്നിവർക്കാണു പരുക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വെളിച്ചാങ്കീലിലായിരുന്നു അപകടം. കാട്ടുപന്നി റോഡിനു കുറുകെ ചാടി, ഓട്ടോറിക്ഷ മുൻചക്രത്തിൽ കുത്തി മറിക്കുകയായിരുന്നു. നവാസായിരുന്നു ഓട്ടോ ഓടിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ സഹകരണ ആശുപത്രിയിൽ എത്തിച്ചത്. പട്ടുവം കടവിനു സമീപം നടന്ന പരിപാടിയിൽ പങ്കെടുത്ത് ഓട്ടോറിക്ഷയിൽ തിരിച്ചു പോകുമ്പോഴാണ് അപകടം.

നവാസിന്റെ കൈമുട്ടിലെ എല്ലുകൾ ഇളകിയ നിലയിലാണ്. ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായി വരികയാണെന്നു പരാതിയുണ്ട്. ഒട്ടേറെ വീടുകളിൽ വളർത്തുമൃഗങ്ങൾക്കു നേരെ തെരുവുനായ്ക്കൾ അക്രമം നടത്തിയിരുന്നു. കാട്ടുപന്നികളും മുള്ളൻപന്നികളും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.

ജനങ്ങൾക്കു നേരെ കാട്ടുപന്നിയുടെ അക്രമം ആദ്യമായാണു നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് വി.വി.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ എന്നിവർ നവാസിന്റെ വീട്ടിലെത്തി സന്ദർശിച്ചു.