പാലക്കാട്: പാലക്കാട് കൂറ്റനാട് മല റോഡിന് സമീപം മദ്രസയിലേക്ക് പോയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമം. പുലർച്ചെ ആറേ മുക്കാലോടെയാണ് സംഭവം. മദ്രസയിലേക്ക് പോകാനിറങ്ങിയ കുട്ടിയെ കാറിൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക ആയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വട്ടേനാട് എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്.

സംഭവത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ചാണ് തൃത്താല പൊലീസ് അന്വേഷണം നടത്തുന്നത്. വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലേക്ക് പോവുകയായിരുന്നു കുട്ടി. കാർ സമീപത്ത് നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു സ്ത്രീ കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കുട്ടി കുതറി മാറിയതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു.

ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ സംശയം തോന്നാതിരുന്നതിനാൽ ആരും കൂടുതൽ ശ്രദ്ധ കൊടുത്തില്ല. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്.