തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടിയേക്കും. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നൽകിയിരുന്നു.വില പരിഷ്‌കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ധാരണയായി. നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സബ്സിഡിയുള്ളത്.

സബ്സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല. സപ്ലൈകോയുടെ നിലനിൽപ്പിന് സർക്കാർ കൂടുതൽ നിക്ഷേപം നടത്തി സൂപ്പർ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാർശ. ആസൂത്രണ ബോർഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

നവകേരളസദസ്സ് നടക്കുന്നതിനാൽ വിലകൂട്ടാൻ തിടുക്കത്തിൽ തീരുമാനം ഉണ്ടായേക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ വർധന നീട്ടിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.