തിരുവനന്തപുരം: മാനവീയം വീഥിയിൽ മയക്കു മരുന്ന് മാഫിയ പിടിമുറുക്കുന്നതിന് തെളിവായി ഇന്നലെ രാത്രിയും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആൽത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസെത്തിയപ്പോൾ എല്ലാവരും ചിതറിയോടി. സംഭവത്തിൽ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു. പക്ഷേ ആർക്കും പരാതിയില്ല. അതുകൊണ്ട് തന്നെ നടപടിയും ഉണ്ടാകില്ല.

രാജ്യാന്തരചലച്ചിത്രമേളയുടെ ഭാഗമായി പരിപാടി നടക്കുന്നതിനാൽ മാനവീയം വീഥിയിൽ കൂടുതൽ ആളുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആഘോഷം നടക്കുന്നതിനിടയിൽ ഒരു കൂട്ടർ സിഗരറ്റ് വലിച്ച് മറ്റൊരു കൂട്ടരുടെ മുഖത്തേക്ക് പുക ഊതിവിട്ടു. ഇത് വാക് തർക്കവും കയ്യാങ്കളിയുമാകുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രശ്നമുണ്ടാക്കിയവർ ഓടിരക്ഷപ്പെട്ടു. ലഹരി മാഫിയയുടെ പിടിയിലാണ് ഈ പ്രദേശം.

സംഘർഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്നുമായിരുന്നു പൊലീസ് നിർദ്ദേശം. ഇതെല്ലാം വീണ്ടും താളം തെറ്റുകയാണ്.