കണ്ണൂർ: കണ്ണൂരിലെ പ്രമുഖ ജൂവലറിയിൽ മുൻ ചീഫ് അക്കൗണ്ടന്റായ വനിതാ ജീവനക്കാരി നടത്തിയത് വൻ കുംഭകോണമെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്തു വന്നു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 25 കോടിയോളം രൂപയുടെ വെട്ടിപ്പു ജൂവലറിയിൽ നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരംകണ്ണൂർ നഗരത്തിലെ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും ഏഴര കോടി രൂപ ചീഫ് അക്കൗണ്ടന്റ് തട്ടിയെടുത്ത സംഭവത്തിൽ ഇതോടെ ദൂരൂഹത തുടരുകയാണ്.

ജൂവലറിയിൽ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന ചിറക്കൽ സ്വദേശിനി കെ.സിന്ധു നടത്തിയ ത് ഏഴു കോടി 55 ലക്ഷം രൂപയുടെ തട്ടിപ്പു മാത്രമല്ലെന്നാണ് പുറത്തു വരുന്നത് കഴിഞ്ഞ ദിവസം മുതൽ കണ്ണൂർ സിഐ പി എബിനുമോഹന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മൂന്നര കിലോ സ്വർണം ഇവർ പർച്ചേസ്സ് ബില്ലുണ്ടാക്കാതെ ജൂവലറിയിൽ നിന്നും കടത്തിയതായാണ് വിവരം. ഏകദേശം 24 കോടിയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ജൂവലറിയിൽ നടന്നിരിക്കുന്നത്. സിന്ധു , ഭർത്താവ് ബാബു, അമ്മ സരസ്വതി എന്നിവരുടെ അക്കൗണ്ടുകളി ലോക്കാണ് ജൂവലറിയുടെ അക്കൗണ്ടിൽ നിന്നും ഫണ്ട് വകമാറ്റിയത്.

ജിഎസ്ടി അടക്കാനുള്ള പണത്തിൽ നിന്നു മാത്രം മൂന്ന് കോടി തിരിമറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്ദീപ് ആൻഡ് സന്ദീപ് കൺസൾട്ടന്റ് നടത്തിയ പരിശോധനയിലാണ് കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. പരിശോധന വേളയിൽ വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ കെ.സിന്ധു തനിക്ക് രഹസ്യമായി പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്നും അനുസരിച്ചില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സന്ദീപ് കുമാർ പറഞ്ഞു. ഈ കാര്യം ചൂണ്ടികാട്ടി കൊണ്ടു താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതുപ്രകാരം സ്ഥാപനത്തിന് പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സിന്ധു തനിയെ ഇത്രമാത്രം വലിയ തട്ടിപ്പു നടത്തിയതായി പൊലീസ് വിശ്വസിക്കുന്നില്ല. ഇവരുടെ ഭർത്താവ് കണ്ണൂർ നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിയൽ എസ്‌റേറ്റ് ബിസിനസുകാരനാണ്. കണ്ണൂർ നഗരത്തിന് വിളിപ്പാടകലെ കോടികൾ വിലമതിക്കുന്ന ആഡംബര വീട് ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ട്. സിന്ധു ജൂവലറിയിൽ നിന്നും വെട്ടിച്ച പണം ഉപയോഗിച്ചാണോ ഇതു വാങ്ങിയതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് സിന്ധു ഹാജരാക്കുന്നത്.