കുമളി: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാനായി തമിഴ്‌നാട്ടിലെ കമ്പത്തേക്ക് പോയ നാലംഗ യുവാക്കളുടെ സംഘത്തിലെ ഒരാളെക്കൂടി മരിച്ചനിലയിൽ കണ്ടെത്തി. പ്രേംകുമാർ (21) എന്ന യുവാവിനെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച മുല്ലപ്പെരിയാർ കനാലിൽ മുങ്ങിമരിച്ച പ്രഭുദേവയുടെ (25) സുഹൃത്താണു പ്രേംകുമാർ.

പീഡനക്കേസ് പ്രതിയായ വിജയകുമാറിനെ (25) പിടികൂടാൻ പോയ പൊലീസ് സംഘത്തിനൊപ്പം 4 യുവാക്കളാണു പോയത്. പ്രഭുദേവയും പ്രേംകുമാറും മറ്റു 2 സുഹൃത്തുക്കളും പൊലീസ് സംഘത്തിനൊപ്പം പോകുമ്പോഴാണു പ്രഭുദേവ മുങ്ങിമരിച്ചത്. പ്രഭുദേവയുടെ മരണത്തിൽ ദുഃഖിതരായ പ്രേംകുമാറും മറ്റു 2 പേരും ചേർന്ന് ഇന്നലെ മദ്യപിച്ചു.

കൈയിൽ കരുതിയിരുന്ന മദ്യം തീർന്നതോടെ മറ്റു 2 പേർ വീണ്ടും മദ്യം വാങ്ങാൻ പോയി. ഇവർ തിരികെ എത്തിയപ്പോൾ പ്രേംകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രേംകുമാറിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ കമ്പംകുമളി റോഡ് ഉപരോധിച്ചു.