കാസർകോട്: ഇറച്ചിക്കോഴിയുടെ വില ഇടിഞ്ഞു. കിലോയ്ക്ക് 70 രൂപയാണ് മൊത്തവ്യാപാര വില. ഇത് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോഴേക്കും 86-90 രൂപയാകും. ശബരിമല സീസണും ക്രിസ്മസ് നോമ്പും മൂലം ഉപഭോഗം കുറഞ്ഞതോടെയാണ ഇറച്ചിക്കോഴി വില ഇടിഞ്ഞത്. കിലോയ്ക്ക് 122 രൂപവരെ ഉണ്ടായിരുന്നിടത്തുനിന്നാണ് വില താഴോട്ട് വന്നത്. കല്യാണ സീസൺ ചൂടുപിടിക്കാത്തതും വിലയിടിയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.

ഒക്ടോബറിൽ നൂറിന് മുകളിലായിരുന്നു വില. നവംബർ പകുതിയോടെയാണ് വില താഴ്ന്നുതുടങ്ങിയത്. ഡിസംബറിൽ കിലോയ്ക്ക് 82 രൂപവരെയായി കുറഞ്ഞിരുന്നു. സ്റ്റോക്ക് കുറഞ്ഞുതുടങ്ങിയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. തീറ്റയ്ക്കും കുഞ്ഞിനും വില കൂടിയതിനാൽ ആഭ്യന്തര ഫാമുകൾ കോഴി വളർത്തലിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

കർണാടകയിലെ വലിയ ഫാമുകൾ പൂട്ടിയതിനാൽ ഇപ്പോൾ തമിഴ്‌നാട്ടിൽനിന്നാണ് കേരളത്തിലേക്ക് കോഴി കാര്യമായി എത്തുന്നത്. തമിഴ്‌നാട്ടിൽ ഉത്പാദനം കൂടിയത് കോഴി വരവ് കൂടിയിട്ടുണ്ടെന്ന് ഇറച്ചിക്കോഴി വ്യാപാരികൾ പറയുന്നു.