തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശികളായ ശരവണൻ, അശോകൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് മധുര സ്വദേശി മധുമോഹനെയാണ് തട്ടിക്കൊണ്ടുപോയത്.

ഈ മാസം ഏഴിനാണ് പേട്ടയിലെ വീട്ടിലെത്തിയ ഒരു സംഘം മധുമോഹനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയത്. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മധുമോഹന്റെ ഭാര്യയുടെ അനുജന്റെ ഫോണിലേക്ക് വിളിച്ച പ്രതികൾ പണം ആവശ്യപ്പെടുകയായിരുന്നു. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. വീഡിയോ കോളിൽ മധുമോഹനെ കാണിച്ചായിരുന്നു മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ഇതേതുടർന്ന് കുടുംബം പേട്ട പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തിയത്. പ്രതികളിൽ ഒരാളായ അശോകനെതിരെ തമിഴ്‌നാട്ടിൽ കൊലക്കുറ്റത്തിന് കേസുണ്ട്.